Monday, 26 July 2010

ഒരു പേരിന്റെ ഓർമ്മയിൽ - പേരില്ലാത്ത ഒരു കവിത

ഒരു ജാലകം ഉണ്ട് എന്റെ വീട്ടിൽ
അഴികളില്ലാത്തത്
അതിനിന്നലെ വരെ നിന്റെ പേരായിരുന്നു
കാണാൻ കൊതിച്ച കിനാക്കളത്രയും
മഴയായ് പെയ്തു തീർന്നപ്പോൾ
ഒന്നിച്ചിരുന്ന് നമ്മൾ കണ്ടു തീർത്തത്
ആ ജാലകത്തിലൂടെ ആയിരുന്നു
ബാക്കി വന്ന സമ്മാനങ്ങളുടെ
കണക്കെടുക്കുകയായിരുന്ന
ഇന്നലെ രാത്രി, അടച്ചിട്ട മുറിയിൽ
ഒരു ജന്മം മുഴുവൻ പാടിത്തീറ്ക്കാൻ പാട്ട്
നീ ഒരു കുന്നിക്കുരുവിലാക്കിത്തന്നത്
കഥകൾ തീരാത്ത ഒരു പുസ്തകം
സ്വർണ്ണക്കസവുള്ള ഒരു നാട
മിഠായിക്കടലാസ്സ്കൊണ്ട് തീർത്ത ഒരു കുഞ്ഞ്
എല്ലാമൊളിച്ചു വെയ്ക്കാൻ സ്ഥലം ഭൂമിയിൽ
ബാക്കിയില്ലല്ലോ എന്ന് വിഷണ്ണനായി
ഞാൻ ജാലകപ്പുറത്ത് ഭൂമിയെത്ര
ചെറുതായിപ്പോയി എന്നോർത്തു
അപ്പോഴാണ് അവൾ വന്നത്
ആ അണ്ണാൻ കുഞ്ഞ്
ഇതുവരെ കിട്ടിയതും കിട്ടാനിരിയ്ക്കുന്നതുമായ
എല്ലാ സമ്മാനങ്ങളും ഓർമ്മകളും സ്വപ്നങ്ങളും
ഒളിച്ച് വെയ്ക്കാനവളുടെ കൂട്ടിൽ സ്ഥലം
തരാമെന്ന് പറഞ്ഞു
പുറത്ത് ബാൽക്കണിയിലെ ഉണക്ക മരത്തിന്റെ
താഴെയാണ് കൂട്
സൌകര്യത്തിനു വേണ്ടി ഞാനവൾക്ക്
ഒരു പേരിടട്ടെ എന്നു ചോദിച്ചു
അവൾ പറഞ്ഞു
എനിക്ക് ഒരു പേരുണ്ട്
“----------“
അത് നിന്റെ പേർ തന്നെയായിരുന്നു

Friday, 16 July 2010

ഇല്ലാത്ത സ്ഥലത്തേയ്ക്കുള്ള വഴി (2)

നമ്മുടെ ഈ കാലം കഴിഞ്ഞാൽ
പിന്നെ അവരുടെ ആ നല്ല കാലം വരും
എല്ലാ ഒഴിവു ദിവസങ്ങളിലും
ഓർമ്മയിലേയ്ക്ക് തുറന്നു കിടന്ന ഒരു വാതിൽ
രണ്ടാം നിലയിൽ അടഞ്ഞു കിടക്കും
നല്ല കാലം പുറത്ത് കാത്തു നിൽക്കും
നിറുത്താതെ അടിയ്ക്കുന്ന മണി കേൾക്കാൻ
ആളൊഴിഞ്ഞു പോയ രണ്ടു മുറികൾ
കഥയും കവിതയും ഉണങ്ങിപ്പോയ
മൂന്നാമത്തെ മുറിയിൽ
ഓർമ്മ ദിവസങ്ങൾ അടയാളപ്പെടുത്തീയ
കലണ്ടർ ചിതലരിയ്ക്കും.
കറുത്ത പനിനീർപ്പൂക്കൾ വിരിയുന്ന
ബാൽക്കണിയിൽ
അഴിയാൻ തുടങ്ങുന്ന കണ്ണുകളിലൂടെ
അണ്ണാറക്കണ്ണൻ ഭ്രാന്തിന്റെ അവസാനത്തെ കണ്ണി കാണും
നല്ല കാലം വരും അവർക്കെല്ലാം
പ്രഭാതസവാരിയിൽ ഗായകനില്ലാത്ത
പാട്ടു കേൾക്കും
സാന്ധ്യ ശോഭയിൽ തിളങ്ങിയ മുഖം
ചുരുങ്ങിച്ചുരുങ്ങി ഒരു തുള്ളി കണ്ണുനീരാകും
ഉച്ചമയക്കങ്ങളിലെ സ്വപ്നങ്ങളെല്ലാം
പ്രേക്ഷകരില്ലാതെ മറന്നൊടുങ്ങും.
ഒരു നാൾ സ്വയം കൊളുത്തീയ തീ കെടുത്താൻ
മഴയ്ക്കു വേണ്ടി ഭ്രാന്തിത്തള്ള അലറുമ്പോൾ
പെയ്യാത്ത മഴ നനഞ്ഞ്
ഉണങ്ങിപ്പോയ മഴവിൽക്കൊമ്പും കൊണ്ട്
ഒടുവിലത്തെ ഭ്രാന്തൻ എത്തിച്ചേരും.
അകലെ കമാനങ്ങൾ തീർത്ത വാതിലുകൾക്കപ്പുറത്ത്
മുട്ടുകുത്തി നിന്നവർ നല്ല കാലം നൽകിയ ദൈവത്തിന് നന്ദി പറയും
പിന്നെ ഭൂമിയിലവശേഷിയ്ക്കുന്ന
ഭ്രാന്തന്മാരെ രക്ഷിയ്ക്കാൻ ഇറങ്ങിപ്പോകും.

Thursday, 15 July 2010

ഇല്ലാത്ത സ്ഥലത്തേക്കുള്ള വഴി (1)

സമ്മതിച്ചു, എല്ലാം മറക്കണം.
മാലിന്യങ്ങൾ കഴുകിക്കളഞ്ഞ്,
നമുക്ക് സ്ഫടികമാകണം.
അവ……….
അതെ;
എന്നിട്ട് നമ്മിലൂടെ കടന്ന്
പ്രകാശരശ്മികൾ
മഴവിൽക്കുഞ്ഞുങ്ങളായ് പുനർജ്ജനിയ്ക്കണം.
ഈ കഥ, ഇനി
ഇവിടെ, അവസാനത്തിൽ നിന്ന്
നമുക്ക് തുടക്കത്തിലേയ്ക്കെഴുതാം.
കഥയുടെ അവസാനം,
ആദ്യമായി കണ്ടുമുട്ടുന്നവർ,
ഏകന്തമായി നടന്ന വഴികളിലേയ്ക്ക്
തിരിച്ചു നടക്കും, ഇക്കുറി ഒരുമിച്ച്.
വഴിയിൽ,
ഒരു വൃശ്ചികക്കാറ്റിൽ
പട്ടം പറത്തിക്കൊണ്ട്
ഒരൊമ്പതു വയസ്സുകാരിയുടെ വാശി.
കണക്കുകൂട്ടിയാൽ, അവന്
വയസ്സ് പതിനഞ്ച്.
ചാറ്റൽ മഴ നനഞ്ഞ്
പട്ടം എവിടെയോ തകർന്ന് വീണു.
ഓടിത്തളർന്ന് വീണപ്പോൾ
ചളിയിൽ കുതിർന്ന കുഞ്ഞിപ്പാവാട.
പൊട്ടിയൊഴുകാൻ പോകുന്ന
മാനത്തേയ്ക്ക് നോക്കി
അവൾ മുമ്പിൽ നിന്നു.
മുഖത്ത് തുള്ളികെട്ടിയ ചാറ്റുമഴ
അവൻ തുടച്ചുകൊടുത്തപ്പോൾ
ഒഴുകിയിറങ്ങി, കണ്ണിൽ നിന്നൊരു
പെരുമഴ!
സാരമില്ല, നമുക്ക് ഇതൊക്കെ
കഴുകിക്കളയാം.
വരാൻ പോകുന്ന പെരുമഴയിൽ
മാലിന്യങ്ങൾ കഴുകി
നമുക്ക് സ്ഫടികമാകാം.
പക്ഷെ,
ആ മഴ പെയ്തുതീർന്നപ്പോൾ
ജീവിതം പകുതി തീർന്നിരുന്നു.
കഥയും –
ബാക്കി കഥയോ?
ബാക്കി കഥയിൽ
ഞാനും എന്റെ മകളും
നീയും നിന്റെ മകനും
മാത്രം, നമ്മളില്ല;
ഇനി മക്കൾ ജീവിക്കട്ടെ.
പക്ഷെ, കഴിഞ്ഞ പകുതിയിലും
നമ്മളില്ലായിരുന്നു,
ഞാനും നീയും മാത്രമായിരുന്നു.
അതെ, ഇല്ലാത്ത ഒരു കഥയിൽ,
അല്ലെങ്കിൽ,
വേറെ ഒരു കഥയുടെ
ഇടവേളയിലായിരിക്കണം
നമ്മൾ ജീവിച്ചത്,
ഇടവേള തീർന്നു.
കുട്ടികൾ സ്കൂളിൽ നിന്ന്
വരാറായി.