Tuesday, 21 September 2010

ബ്രഹ്മാണ്ഡം


 ഞാനും, ഞങ്ങളും
നീയും, നിങ്ങളും,
എല്ലാവരുമുണ്ടായിട്ടും;

നമ്മളെന്തേ ഒറ്റയ്ക്കായിപ്പോയത് ?.....


ഏറ്റവും ഒടുവിൽ അടയാളം വച്ച
വരികൾ പറഞ്ഞത്;
ബ്രഹ്മാണ്ഡം,
156 പ്രകാശ വർഷങ്ങളുടെ
നിസ്സംഗതയെപ്പറ്റിയാണ്,
എന്നാണ്.

അതിനപ്പുറം,
ഒന്നുമില്ലെന്ന്,
അല്ലെങ്കിൽ
ഉണ്ടെന്നു
പറഞ്ഞ പുസ്തകം;
അവരുടെ കയ്യിലാണ്.


കാക്കത്തൊള്ളായിരം
പൂജ്യങ്ങളുടെ
നിസ്സംഗതയിലേയ്ക്ക്, വെറുതേ,
ഞാനൊന്നളന്നുനോക്കി.

ഏറ്റവും കൂടിയ ദൂരം
ഞാനും ഞാനും
തമ്മിലാണെന്ന്
 നമ്മുടെ
നിഴൽ പറഞ്ഞു.

Saturday, 4 September 2010

കാഴ്ചയുടെ മറുപുറം


ആദ്യം കണ്ണു തുറക്കുമ്പോൾ
നമ്മൾ അറിയുന്നില്ല.

കണ്ണു കണ്ണാണെന്നും,
കാണാൻ പോകുന്നതു മുഴുവൻ
കാഴ്ചയാണെന്നും,
അറിയാത്തതു കൊണ്ടായിരിയ്ക്കും.



അവസാനം കണ്ണടയുമ്പോഴും….


കണ്ണിന്റെയും കണ്ട കാഴ്ചകളുടേയും
മറുപുറം അറിഞ്ഞതു കൊണ്ടായിരിയ്ക്കും.



ഇന്നലെ സ്വന്തം ചിതയിലൂടെ ഞാൻ
ഒന്നൂർന്ന് നോക്കി.


കത്തി നിൽക്കുന്ന കൂടാരം പോലെ,

അകത്തൊന്നുമില്ലായിരുന്നു.

ഞാനും നിങ്ങളുമില്ലായിരുന്നു.
കണ്ണും കാഴ്ചയുമില്ലാത്തതുപോലെ….

എന്നിട്ടും ഞാൻ കാത്തുനിന്നു,
എന്തോ ബാക്കിയുള്ളതു പോലെ.

തെക്കേ ഇടവഴിയിലും,
കുളത്തിന്റെ കരയിലും,
മണ്ണാർക്കാടിന്റെ ഇരുട്ടിലും
ഞാൻ തിരഞ്ഞു നോക്കി….
കിടന്നുറങ്ങിയ പീടികത്തിണ്ണയിൽ,
അഡ്വലിന്റെ അടിയിലും,
നെരിപ്പോടിന്റെ ചുവട്ടിലും,
ഒരു തെളിവും ബാക്കിയില്ലായിരുന്നു.

തറവാട്ടു മുറിയിൽ,
വായിച്ചു മുഴുമിയ്ക്കാത്ത പുസ്തകങ്ങളിൽ,
ഞാൻ ബാക്കിയില്ലായിരുന്നു.

പിന്നെ പണ്ട് അച്ഛന്റെ കർമ്മങ്ങൾ
ചെയ്തു തീർത്ത രാത്രിയിലെ പോലെ
തെക്കോട്ട് തുറക്കുന്ന ജനൽ തുറന്ന്
കാത്തു നിന്നു.
ഈ കുറി എന്നെത്തന്നെ;


വെളുപ്പിനു കുട്ടികൾ ബലിയിടാൻ
തുടങ്ങിയിരുന്നു.

വരാത്ത ബലിക്കാക്കകളെ കാത്തു
നിന്ന കുഞ്ഞുമക്കളുടെ
കുശു കുശുപ്പിൽ
എനിയ്ക്കെന്റെ പേർ ഓർമ്മ വന്നു.



ഏഴാം നാൾ കടലിൽ
അസ്ഥികളൊഴുക്കിയപ്പോൾ

തിരിച്ചറിഞ്ഞതു പോലെ
കാറ്റില്ലാത്ത
ഒരു തിര വന്നു.

പുറം കടലിൽ
അസമയത്ത്
മഴ തുടങ്ങിയെന്ന്
അവസാത്തെ
വഞ്ചിക്കാരൻ
പറഞ്ഞു.

ജന്മാന്തരം


അശാന്തിയുടെ സന്ധ്യയിൽ, ഹിൻഡൻ കനാലിനപ്പുറം, കരവിടുന്ന കപ്പലിന്റെ,

ഓർമ്മ ഇരുണ്ട് തുടങ്ങിയിരുന്നു.



മോനോട് പറഞ്ഞു.

“കുട്ടു, ഇതൊന്ന് പെയിന്റ് ചെയ്ത് നോക്ക്“.

അവന്‍ ഒന്നും മനസ്സിലാകാത്തതു പോലെ, വെറുതെ ഒന്നു നോക്കി.



കാലത്ത് എണീറ്റപ്പോഴേയ്ക്കും മോനുസ്ക്കൂളിൽ പോയ്ക്കഴിഞ്ഞിരുന്നു.

അവന്റെ മുറിയിലുണക്കാനിട്ട പെയിന്റിങ് ഇതായിരുന്നു.


മോന്റെ “സുപ്രഭാത“ ത്തിന്റെ ഉന്മേഷത്തിലന്നു നടക്കാനിറങ്ങിയതു ഹിൻഡന്റെ മുകളിലെ
പാലത്തിലൂടെ, ഇന്ദിരാപുരത്തേയ്ക്കായിരുന്നു.

കിഴക്കുദിച്ചു നിന്ന കപ്പലിന്റെ വിളക്കുമരം
ഹിൻഡന്റെ കണ്ണായി.

പാലത്തിനു മുകളിലെ കാഴ്ച ഇങ്ങനെയായിരുന്നു.



സന്ധ്യയ്ക്കു മോനു ഫോട്ടോ കാണിച്ചു കൊടുത്തപ്പോളവനും നടക്കാനിറങ്ങണം.

തിരിച്ചു രാത്രി മാനത്തും ഹിൻഡനിലും അവനു കിട്ടിയ കാഴ്ച ഇതായിരുന്നു.